Saturday, September 27, 2008

ഒരു സ്വപ്നം കടന്ന്.....

പതുപതുത്ത മെത്ത. സുഖമുള്ള തണുപ്പ്. എന്നിട്ടെന്താ? ഉറക്കം അകന്നുനില്‍ക്കുന്നു.

ഉറങ്ങാന്‍ പറ്റുമെന്ന് തോനുന്നില്ല. ഒരു കാര്യം ചെയ്യാം മുറിക്ക് പുറത്തിറങ്ങി നടക്കാം. ടി-ഷര്‍ട്ടെടുത്തിട്ടു. കളസവും വലിച്ചുകേറ്റി. മുറിപൂട്ടി പുറത്തിറങ്ങി. നീണ്ട ഇടനാഴിയിലൂടെ നടന്നുതുടങ്ങി. ഹൊ! ഇതൊരു വലീയ ഹോട്ടല്‍ തന്നെ. ത്രീസ്റ്റാറോ, ഫോര്‍സ്റ്റാറോ അതോ സാക്ഷാല്‍ ഫൈവ്സ്റ്റാര്‍ തന്നെയോ? പുറത്തുനിന്ന് കണ്ടപ്പോള്‍ ഒരു ചെറീയ ഹോട്ടലായേ തോന്നിയുള്ളൂ.

അമ്പോ! നടന്ന് നടന്ന് ഇതെവിടെയാണ് എത്തിയത്? അടുക്കളയില്‍! ഇതെന്ത് ഹോട്ടല്‍? ഒരു റൂം ഗസ്റ്റ് ഇടനാഴിയിലൂടെ നടന്ന് നടന്ന് അടുക്കളയിലെത്താന്‍ പാടുണ്ടോ! ഡിസൈനിംഗിലെ പാളിച്ച.

എന്തായാലും ശരി. അടുക്കളയിലെ വിശേഷങ്ങള്‍ കണ്ടുകളയാം. സ്റ്റീലില്‍ പണിത ഒരു ചെറീയ സ്റ്റൂള്‍ കിടക്കുന്നത് വലിച്ചെടുത്ത് ഇരുപ്പുറപ്പിച്ചു. എത്രനേരം ഇരിക്കാന്‍ പറ്റും? ഇവന്മാര്‍ പുറത്തുപോവാന്‍ പറയില്ലേ?

രണ്ടുപാചക്കാരുണ്ട്. നീളന്‍ തൊപ്പിയൊക്കെവച്ച്. ബാക്കിയുള്ള നാലഞ്ച്പേര്‍ സഹായികളാണെന്ന് തോനുന്നു. നീളന്‍ തൊപ്പിവെച്ച ശെഫുകള്‍ രണ്ടുപേരും എനിക്ക് പുറം തിരിഞ്ഞാണ് നില്‍പ്പ്. ചതുരത്തില്‍ സ്ഥാപിച്ചിരിക്കുന്ന അടുപ്പുകളുടെ നടുവില്‍ നിന്ന് രണ്ടുപേരും അഭ്യാസങ്ങള്‍ കാണിക്കുകയാണ്. എല്ലാ അടുപ്പുകളിലും എന്തെങ്കിലുമൊക്കെയായി പാകപ്പെടുന്നുണ്ട്. ഇപ്പൊഴത്തെ പൊസിഷനില്‍ അവര്‍ രണ്ടുപേരും പുറംതിരിഞ്ഞാണ്, ഏത് നിമിഷവും അവരിലൊരാളെങ്കിലും എനിക്ക് അഭിമുഖമായി വരാം. അതുവരെയേ എനിക്കീ ഇരിപ്പ് തുടരാനൊക്കൂ.

എന്തായാലും കൌതുകമുള്ള കാഴ്ചതന്നെ. ഇവന്മാരെ സമ്മതിക്കണം. ഒരടുപ്പത്ത് അരിയും മറ്റതില്‍ പരിപ്പും വേവുമ്പോള്‍തന്നെ അങ്കലാപ്പല്ലേ നമുക്ക്? ഇത് നിരവധിയായ സ്റ്റൌകളില്‍ വിവിധയിനം ഡിഷസ് തയ്യാറാവുന്നു. സര്‍ക്കസ് അഭ്യാസിയേക്കാള്‍ വലീയ മെയ്‌വഴക്കത്തോടെയും വേഗതയോടെയും ഓരോന്നിലും യഥാസമയം ചേരുവകള്‍ ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കുന്നു. ഒന്നിലും ഒരു ചെറീയ കുഴപ്പം പോലും പറ്റുന്നുമില്ല.

അതാ, ഒരുത്തന്‍ 180 ഡിഗ്രിയില്‍ തിരിഞ്ഞുകഴിഞ്ഞു. ഞാനും അവനും മുഖാമുഖം. അല്ല, ആരിത്? നമ്മുടെ പഴയ ജോര്‍ജ്ജ്.

ജോര്‍ജ്ജിനും എന്നെ മനസ്സിലായി. അദ്ഭുതംകൊണ്ട് ഞങ്ങള്‍ കണ്ണുമിഴിച്ചുപോയി. ഒപ്പം സന്തോഷവും തോന്നി. പഴയ വിടര്‍ന്ന ചിരിയോടെ ജോര്‍ജ്ജ് കുശലാന്വേഷണങ്ങള്‍ തുടങ്ങി.

‘എന്റെ വിശേഷങ്ങള്‍ പറയാം, ജോര്‍ജ്ജ് എങ്ങനെ ഇവിടെയെത്തി?

‘എന്ത് പറയാനാ ഭായ്, പഴയ പണിവിട്ട് ഞാന്‍ സ്വന്തമായൊന്ന് തട്ടിക്കൂട്ടി. കുത്ത്പാളയെടുത്തു. നമ്മളെപ്പോലെ നല്ല മനസ്സുള്ളവര്‍ക്ക് പറഞ്ഞതാണോ ബിസിനസ്സ്. എല്ലാവനും പറ്റിച്ചു.

‘എന്നിട്ട്’

എന്നിട്ടെന്താ? നാട്ടില്പോയി, പാചകത്തിലുള്ള പഴയ താല്‍പ്പര്യംവെച്ച് ഒരു കുക്കിംഗ് കോഴ്സിനു ചേര്‍ന്നു. പിന്നെ, നമ്മളേതില്‍ ചെന്ന് കേറിയാലും അതില്‍ മാസ്റ്ററാകുമല്ലോ? ഇതാ കണ്ടില്ലെ, പഴയതുമായി ഒരു ബന്ധവുമില്ലാത്ത ഈ ഫീല്‍ഡില്‍ തിളങ്ങിനില്‍ക്കുന്നത്. ഇവിടെയിപ്പോ ഞാന്‍ രണ്ടാം നമ്പര്‍ ശെഫാ. അറിയാമോ?

....ഏ.... ഇതെവിടെ? ജോര്‍ജ്ജും അവന്റെ തൊപ്പിയും അടുക്കളയും ഹോട്ടലും....ഛെ, ഒക്കെ സ്വപ്നമായിരുന്നല്ലേ....

ഓരോരോ സ്വപ്നങ്ങളേ, കുറച്ചു ദിവസമായി വിചിത്ര സ്വപ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്. ഇന്നലെ കണ്ടതെന്തെന്നോ? ഞാനും അപരിചിതരായ കുറെ ആള്‍ക്കാരും ഒന്നിച്ചിരുന്ന് വളരെ ഗൌരവമായി ഒരു പഴയ സിനിമാഗാനം പാടുന്നു. അതും ഒരു പ്രണയഗാനം, എന്തോ ഒരു ഭജനയോ മറ്റോ പാടുന്ന രീതിയില്‍.

അതുപോട്ടെ, ഇപ്പോള്‍ ജോര്‍ജ്ജിനെ സ്വപ്നം കണ്ടത് അതിലും വിചിത്രം.

പണ്ട് ജോലി ചെയ്തിരുന്ന സ്ഥാപനമുടയുടെ സന്തതസഹചാരിയായിരുന്നു ജോര്‍ജ്ജ്. ബോസിന്റെ സുഹൃത്ത് എന്ന നിലയില്‍ ഞങ്ങടെ ഓഫീസിലെ നിത്യസന്ദര്‍ശകനും. മലയാളികളായ എന്റെ ചില സഹപ്രവര്‍ത്തകര്‍ ബോസിനെക്കാള്‍ കൂടുതല്‍ ബഹുമാനിച്ചിരുന്നത് ജോര്‍ജ്ജിനെയായിരുന്നു. എന്തുകാര്യവും ജോര്‍ജ്ജ് വഴി നേടിയെടുക്കാം എന്നതായിരുന്നു അവരുടെ ധാരണ. അത് കുറച്ചൊക്കെ ശരിയായിരുന്നുതാനും. ജോര്‍ജ്ജ് ചില്ലറ സഹായങ്ങളൊക്കെ ചെയ്തുകൊടുത്തിരുന്നു. തന്നെ വേണ്ടത്ര ബഹുമാനിക്കാത്തവര്‍ക്ക് ചെറിയ പാരകള്‍ പണിയുന്നതും പുള്ളിയുടെ പതിവായിരുന്നു. ഞാന്‍ അക്കൂട്ടത്തില്‍ ഒരാളായിരുന്നെങ്കിലും വലീയ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ഒരത്യാവശ്യ ഘട്ടത്തില്‍ പണം കടം തന്ന് സഹായിക്കയും ചെയ്തിട്ടുണ്ട്.

ജോര്‍ജ്ജ് ഞങ്ങടെ തൊഴിലുടമയുമായി തെറ്റിപ്പിരിയുകയും ഞങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും അങ്ങനെ അവസാനിക്കയും ചെയ്തു. അതില്‍പ്പിന്നെ കൂടുതലൊന്നും അങ്ങേരെപ്പറ്റി അറിയില്ല. സത്യം പറഞ്ഞാല്‍ ജോര്‍ജ്ജിനെ ഏതാണ്ട് ഞാന്‍ മറന്ന് തുടങ്ങിയിരുന്നു. അങ്ങനെയിരിക്കെയാണ് ഈ സ്വപ്നം. അതും ഒരു നക്ഷത്രഹോട്ടലിലെ ശെഫായി ജോര്‍ജ്ജ്.

രാവിലെ ഓഫീസിലേക്ക് ഇറങ്ങാനിരിക്കെ ഫോണ്‍ബെല്ലടിച്ചു.

ങാ ഹാ! കുമാര്‍. ഇന്നലെ ജോര്‍ജ്ജിനെ സ്വപ്നം കണ്ടതേയുള്ളൂ. എന്റെ ജീവിതപുസ്തകത്തില്‍ ഒരേ അധ്യായത്തിലെ കഥാപാത്രങ്ങളാണ് കുമാറും ജോര്‍ജ്ജുമൊക്കെ. എന്തെങ്കിലും പ്രത്യേക കാര്യങ്ങള്‍ക്കേ കുമാര്‍ വിളിക്കാറുള്ളൂ.

‘ഹലോ, ഗുഡ് മോണിംഗ്.‘

‘ആ, ഗുഡ് മോണിംഗ് കുമാറെ, കുറച്ചായല്ലോ വിളിച്ചിട്ട്, എന്താ രാവിലെ തന്നെ കാര്യം?‘

‘ഉം.. ഒരു വാര്‍ത്തയുണ്ട്. നമ്മുടെ ജോര്‍ജ്ജിനെ മറന്നിട്ടില്ലല്ലോ....പഴയ...തടിയന്‍....പാര...‘

‘ആ, എനിക്ക് നല്ല ഓര്‍മ്മയുണ്ടിഷ്ടാ. എന്താന്ന് വെച്ചാ പറയ്.‘

‘ജോര്‍ജ്ജ് മരിച്ച് പോയി.‘

‘ഏ..എങ്ങനെ?‘

‘ആക്സിഡന്റ്. രണ്ടുമൂന്ന് ദിവസമായി പോലും. ഷിബിയാ എന്നെ വിളിച്ച് പറഞ്ഞത്.‘

ഞങ്ങള്‍ സംഭാഷണം അധികം തുടര്‍ന്നില്ല. ഇന്നിനി ജോര്‍ജ്ജിന്റെ ഓര്‍മ്മകള്‍ തികട്ടി തികട്ടി വന്നുകൊണ്ടിരിക്കും. കുമാറിനെയും ഷിബിയെയും പഴയ സുഹൃത്തുക്കളില്‍ പറ്റുന്നവരെയൊക്കെ ഒന്ന് വിളിച്ച് കൂട്ടണം. ജോര്‍ജ്ജിന്റെ ഓര്‍മ്മകളും ഈ സ്വപ്നവും പങ്കുവെക്കണം.

6 comments:

ജിവി/JiVi said...

‘കുമാറിനെയും ഷിബിയെയും പഴയ സുഹൃത്തുക്കളില്‍ പറ്റുന്നവരെയൊക്കെ ഒന്ന് വിളിച്ച് കൂട്ടണം. ജോര്‍ജ്ജിന്റെ ഓര്‍മ്മകളും ഈ സ്വപ്നവും പങ്കുവെക്കണം.‘

ഒരുപാടുപേരോട് ഇതിനകം പങ്കുവെച്ചകാര്യം ഇവിടെയും. വായിച്ചുപോയല്ലൊ എന്നാണെങ്കില്‍ ക്ഷമി.

ജിജ സുബ്രഹ്മണ്യൻ said...

ജോര്‍ജ്ജിനെ കുറിച്ചുള്ള ഓര്‍മകള്‍ നന്നായി..

കുറ്റ്യാടിക്കാരന്‍|Suhair said...

പലരും പറഞ്ഞിട്ടുണ്ട്, ഇതു പോലത്തെ അനുഭവങ്ങള്‍..

എഴുത്ത് നന്നായിട്ടുണ്ട്.

സഹയാത്രികന്‍ said...

നന്നായി ഈ ഓര്‍മ്മകള്‍...
കുറ്റ്യാടിക്കാരന്‍ പറഞ്ഞപോലെ സമാനമായ അനുഭവങ്ങള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്
:)

PIN said...

എഴുത്ത്‌ നന്നായിട്ടുണ്ട്‌ ആശംസകൾ...

യാദൃശ്ചികമെങ്കിലും ഇതു പോലെയുള്ള സംഭവങ്ങൾ പലർക്കും അനുഭവപ്പെടാറുണ്ട്‌. നിർവ്വചാനാധീതമായ എന്തോ ഒന്ന് മനുഷ്യനിലുണ്ട്‌ എന്ന് വെളിപ്പെടുത്തുന്ന സംഭവങ്ങൾ...

Anil cheleri kumaran said...

എന്തൊരു യാദൃശ്ചികമാണല്ലേ.